കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല : ശക്തമായ സമരത്തിന് പ്രദേശവാസികൾ
എടവണ്ണപ്പാറ: മപ്രം തെക്കേ മൂല , വെളുമ്പിലാംകുഴി, വെട്ടുകാട് കോളനി , പനമ്പുറം ഭാഗങ്ങളിൽ നാലുമാസമായി കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിക്കാൻ ശക്തമായ സമരത്തിന് ഇറങ്ങാൻ പ്രദേശവാസികൾ തീരുമാനിച്ചിരിക്കുകയാണ്
മപ്രം കൊന്നാര് കുടിവെള്ളപദ്ധതിയുടെ കാലത്ത് തെക്കേ മൂല, പനമ്പുറം, വെട്ടുകാട് കോളനി ഭാഗങ്ങളിൽ കുടിവെള്ളം എത്തിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു .
പിന്നീട് , കൊന്നാര് കുടിവെള്ള പദ്ധതി ചീക്കോട് കുടിവെള്ള പദ്ധതിയിലേക്ക് ലയിപ്പിക്കുകയായിരുന്നു .
തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് നാട്ടുകാർ പറയുന്നു .
9000, 15000 രൂപ വരെ നൽകി കണക്ഷൻ എടുത്തവരാണ് ഇതിൽ ഭൂരിഭാഗവും.
വിഷുവിന് തലേന്ന് ഈ പ്രദേശങ്ങളിൽ കുറച്ച് വെള്ളം എത്തിയിരുന്നു.
എന്നാൽ, കുന്നത്ത് , തെക്കേ മൂല എന്നിവിടങ്ങളിൽ വിഷുവിന് വെള്ളം കിട്ടിയില്ല.
സ്ഥിരമായി ലഭിക്കാത്ത വെള്ളത്തിന് പണം നൽകേണ്ട ഗതികേടിലാണ് നാട്ടുകാർ ഇപ്പോൾ .
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് ഇത് സംബന്ധമായ പരാതി നൽകിയിരുന്നു.
സംസ്ഥാന പരാതി സെല്ലിലും പരാതി സമർപ്പിച്ചിരുന്നു.
കൂടാതെ ,സ്ത്രീകളും കുട്ടികളുമടക്കം വാഴക്കാട് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡണ്ട് , സെക്രട്ടറി എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു .
എന്നിട്ടും, പരിഹാരമില്ലാത്ത പശ്ചാത്തലത്തിലാണ് ശക്തമായ സമരത്തിനിറങ്ങാൻ പ്രദേശവാസികൾ തീരുമാനിച്ചത് .
Comments
Post a Comment